മൂക്കുത്തിക്ക് വേണ്ടി കൊന്ന് കത്തിച്ചു; വെട്ടുകത്തികൊണ്ട് തലക്കടിച്ച് 17കാരൻ, കഴുത്തിന് ചവിട്ടി 19കാരൻ, വടകരപ്പതിയിലെ വയോധികയുടെ കൊലപാതകം അതിക്രൂരമായി

പാലക്കാട്: വടകരപ്പതി ആട്ടയമ്പതിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ 17കാരൻ കൂടി അറസ്റ്റിൽ. വയോധികയെ കൊലപ്പെടുത്തി കത്തിച്ച ശേഷം അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് 17കാരൻ അറസ്റ്റിലായത്.അതിക്രൂരമായാണ് പ്രതികൾ വയോധികയെ കൊലപ്പെടുത്തിയത്. സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. വെട്ടുകത്തി കൊണ്ട് തലയ്ക്ക് പിറകിൽ അടിച്ചായിരുന്നു കൊലപാതകം.
അടിയേറ്റ് വീണ വയോധികയുടെ സ്വർണമൂക്കുത്തികൾ ഒന്നാംപ്രതിയായ എസ്. ഉദയകുമാർ (19) അഴിച്ചെടുക്കുകയും കഴുത്തിൽ ചവിട്ടി മരണം ഉറപ്പിക്കുകയുമായിരുന്നു.ശേഷം മൃതദേഹം കത്തിക്കുമ്പോൾ മണം പുറത്തറിയാതിരിക്കാൻ പച്ചചാണകം പുരട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു.
ജൂൺ പത്തിനായിരുന്നു സംഭവം. നിലവിൽ ഉദയകുമാർ റിമാൻഡിൽ കഴിയുകയാണ്. ശനിയാഴ്ചയായിരുന്നു ഉദയകുമാറിന്റെ അറസ്റ്റ്. പതിനേഴുകാരനെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
കൊലപാതകത്തിൽ ഇരുവർക്കും തുല്യമായ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. സരസാൾ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉദയകുമാറിന്റെ സഹോദരനും ഒരു പെൺകുട്ടിയും പ്രതിയുടെ വീട്ടിൽ താമസിച്ചിരുന്നു.ഈ പെൺകുട്ടിയെ തിരക്കി വന്നപ്പോഴാണ് സരസാളിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്.




