പ്രതി എത്തിയത് പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാൻ; മോദിയുടെ വേദിക്കരികിൽ നിന്ന് 2 പേർ പിടിയിലായ സംഭവം, സുരക്ഷവീഴ്ചയില്ലെന്ന് പൊലീസ്

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്. പ്രതികൾക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധമില്ലെന്നും ഒരാളുടെ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനെത്തിയതാണെന്നും പോലീസ് പറഞ്ഞു. എന്നാൽ പിടിയിലായ 24 കാരൻ രോഹൻ പരീഖിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജോലി വാഗ്ദാനം ലഭിച്ചുവെന്നും തുടർന്ന് ഇയാൾ പി എം ഓഫീസ് ജീവനക്കാരൻ എന്ന വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചതായും കണ്ടെത്തി. കരണ്‍ ഗുപ്തയെന്നയാളാണ് പരീഖിന് വ്യാജ ഐഡി കാർഡും വിവരങ്ങളും നൽകിയത്. തിങ്കളാഴ്ച്ചയാണ് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
ജിയോ മാളിലെത്തിയ മൂന്നംഗ സംഘം തോക്ക് കൈവശം വയ്ക്കുകയും സുരക്ഷാ ജീവനക്കാരെ വ്യാജ ഐഡി കാർഡ് കാണിക്കുകയുമായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതികളെത്തിയ കാർ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞ പോലീസ് രോഹൻ പരീഖിനെ ഖാറിലെ വീട്ടിൽ നിന്നും ഇയാളുടെ ബോഡി ഗാർഡിനെ കല്യാണിൽ നിന്നും പിടികൂടി. ചൊവ്വാഴ്ച്ച വൈകീട്ട് ജിയോ മാളിന് സമീപുളള ബികെസി കോംപ്ലക്സിലായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. കസ്റ്റഡിയിൽ വിട്ട പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.




