‘ബാലഗോകുലത്തിന്റെ പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല, നടപടി വേണം’

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കോൺഗ്രസ് പ്രവർത്തർ പങ്കെടുത്തതിനെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് അനൂപ് വി ആര്. കേരളത്തിൽ കുട്ടികളിലേക്കും, കുട്ടികളിൽ കൂടി കുടുംബങ്ങളിലേക്കും സംഘപരിവാർ ആശയങ്ങൾ എത്തിക്കാൻ സമർത്ഥമായി പ്രവത്തിക്കുന്ന സാംസ്കാരിക മുഖമുള്ള സംഘപരിവാർ സംഘടനയാണ് ബാലഗോകുലം. അതിൻ്റെ പരിപാടിയിൽ ഏതെങ്കിലും കോൺഗ്രസുകാരൻ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനും സംഘടനാ അച്ചടക്കത്തിനും നിരക്കാത്തത് ആണ്. അത്തരം കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അനൂപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
അത്തരം പ്രവൃത്തികൾ ആത്യന്തികമായി ഉപകാരപ്പെടുന്നത് സംഘപരിവാറിന് മാത്രമായിരിക്കും. ഇതിനോടകം സംഘപരിവാറിൻ്റെ നേതാക്കൾ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും ഇക്കാര്യത്തിൽ, ചുരുങ്ങിയത് അത്തരം കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കാതിരിക്കാനുള്ള നടപടിയെങ്കിലും എടുക്കണം. കെപിസിസി പ്രസിഡൻ്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
ബാലഗോകുലം കൊച്ചിയിൽ സംഘടിപ്പിച്ച ശോഭായാത്രയിൽ മുഹമ്മദ് ഷിയാസ് എംഎൽഎ പങ്കെടുത്തത് വിവാദമായിരുന്നു. കൊച്ചി കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മനാഫും കൊച്ചി മേയര്‍ വി കെ മിനിമോളും എംഎല്‍എ ഷിയാസിനൊപ്പം ശോഭായാത്രയില്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയതയോടും സംഘപരിവാര്‍ അജണ്ടകളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസ് പരിപാടില്‍ പങ്കെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദുൽഖിഫിൽ പറഞ്ഞിരുന്നു.




