പ്രണയവിവാഹം കഴിഞ്ഞ് 25-ാംനാൾ നവവധുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസം മുൻപ് പ്രണയവിവാഹം കഴിച്ച നവവധുവിനെ വീടിനു പുറത്തെ കുടിവെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വന്ദന കുശ്വാഹയാണ് (25) മരിച്ചത്. മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കൊലപാതക സാധ്യത സംശയിച്ച പൊലിസ്, യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.ഓഗസ്റ്റ് 11-നായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വന്ദന ഉപേന്ദ്രയ്ക്കൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വന്ദനയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഉപേന്ദ്രയ്ക്കൊപ്പം ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് യുവതി പൊലിസിനെ അറിയിക്കുകയായിരുന്നു.
എന്നാൽ ലഹരിക്കടിമയായ ഉപേന്ദ്രയുമായി വന്ദന നിരന്തരം വഴക്കിട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ലഹരി ഉപയോഗം കാരണം അടുത്തിടെയാണ് ഇവർ ഇവിടേക്ക് വാടകയ്ക്ക് താമസത്തിനെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ വീട്ടിൽനിന്ന് നിലവിളി ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെ ഷർട്ടിൽ രക്തക്കറയുമായി ഉപേന്ദ്ര വീടിനു പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് പൊലിസ് അറിയിച്ചു.




