ഒന്നരക്കോടി രൂപ ജീവനാംശം ചോദിച്ചത് പ്രകോപിപ്പിച്ചു? ബാങ്ക് മാനേജരെ ഭർത്താവ് വെടിവെച്ച് കൊന്നതിൽ അന്വേഷണം; ദുരൂഹമായി വാട്സാപ്പ് സ്റ്റാറ്റസും

.
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്നൗവിലെ ഐസിഐസിഐ ബാങ്കിലെ മാനേജർ ദിവ്യ മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് കൂടുതൽ വിവരങ്ങളും കണ്ടെത്തലുകളും പുറത്തുവിട്ടിരിക്കുന്നത്.
എസ്ബിഐ ജീവനക്കാരനായ മാനസ് ബാജ്പേയി ആണ് ഭാര്യയായ ദിവ്യ മിശ്രയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരി ഷീബയെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഓഗസ്റ്റ് 20 വ്യാഴാഴ്ചയായിരുന്നു സംഭവം.
മാനസ് ബാജ്പേയിയും ദിവ്യ മിശ്രയും തമ്മിലുള്ള വിവാഹമോചനക്കേസും ദിവ്യ മിശ്ര ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.




