Uncategorized

“ബ്രസീലിനെ കൂട്ടുപിടിച്ച്‌ ജപ്പാനും ചൈനയും കൊറിയയും ഫുട്‌ബോളില്‍ വളര്‍ന്നു, ഇന്ത്യക്കും സാധിക്കും”, ബ്രസീല്‍ ഇതിഹാസം പ്രതീക്ഷയില്‍

നവിമുംബൈ: ബ്രസീലിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ത്യന്‍ ടീമിന്‌ ഏറെ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമൊരുക്കുമെന്ന്‌ ബ്രസീലിന്റെ മുന്‍ നായകന്‍ കഫു. ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്‌ ബ്രസീലും ഇന്ത്യയും തമ്മിലുള്ളത്‌ മികച്ച മത്സരമായിരിക്കും എന്നാണ്‌. തീര്‍ച്ചയായും ഈ മത്സരം ഇന്ത്യന്‍ ജനതക്കും ദേശീയ ടീമിനും നേട്ടങ്ങള്‍ മാത്രമേ കൊണ്ടുവരൂ. ഇന്ത്യ നേരിടുന്നത്‌ ചില്ലറക്കാരെയല്ല, അഞ്ച്‌ തവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിനെയാണ്‌. പിള്ളൈ യുനിവേഴ്‌സിറ്റി സന്ദര്‍ശിച്ച വേളയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു കഫു.

ഫിഫ റാങ്കിംഗ്‌ പരിശോധിച്ചാല്‍ ഇന്ത്യയും ബ്രസീലും തമ്മില്‍ വലിയ അന്തരമുണ്ടെന്ന്‌ ബോധ്യപ്പെടും, പക്ഷേ ഫുട്‌ബോള്‍ അടിമുടി മാറിക്കഴിഞ്ഞു – കഫു പറഞ്ഞു. 2026 ലോകകപ്പില്‍ കുറകാവോയും കബോവെര്‍ദെയും കളിച്ചത്‌ നമ്മള്‍ കണ്ടതല്ലേ. വലിയ ടീമുകള്‍ക്കെതിരെയും അവര്‍ അതേനിലവാരത്തിലുള്ള ഗെയിം കാഴ്‌ചവെച്ചു. ഇന്ന്‌, ലോകത്തെവിടെയും ഫുട്‌ബോള്‍ ഒരേ നിലവാരത്തിലെത്തിക്കഴിഞ്ഞു. ആരാണ്‌ വലുത്‌ ചെറുത്‌ എന്നൊന്നില്ല. മികച്ച ഫുട്‌ബോള്‍ രാജ്യങ്ങളുമായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്‌ റാങ്കിംഗില്‍ താഴെയുള്ള ടീമുകള്‍ക്ക്‌ ഗുണം ചെയ്യുമെന്നും കഫു പറഞ്ഞു.

ഫുട്‌ബോളിന്‌ കൂടുതല്‍ പ്രചാരം നല്‍കുകയും, കൂടുതല്‍ കുട്ടികളെ ഫുട്‌ബോളിലേക്ക്‌ ആകര്‍ഷിക്കുകയും വേണം. അതിന്‌ മികച്ച രീതിയില്‍ പരസ്യങ്ങള്‍ ചെയ്യാം മികച്ച ഫുട്‌ബോള്‍ സ്‌കൂള്‍ പദ്ധതികള്‍ ആവീഷ്‌കരിക്കാം. ജപ്പാനും, ദക്ഷണികൊറിയയും, ചൈനയും മികച്ച മാതൃകയാണ്‌. അവര്‍ ബ്രസീലില്‍ നിന്ന്‌ പരിശീലകരെയും കളിക്കാരെയും കൊണ്ടു വന്ന്‌ നാട്ടില്‍ ഫുട്‌ബോളിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍, ഈ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ഉന്നത നിലയിലും നിലവാരത്തിലുമെത്തി. ഇന്ത്യയിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌ – കഫു പറഞ്ഞു.

2030 ഫിഫ ലോകകപ്പ്‌ ടീമുകളുടെ എണ്ണം 64 ലേക്ക്‌ ഉയര്‍ത്താനുള്ള പ്രൊപ്പോസല്‍ ഫിഫക്ക്‌ മുന്നിലുണ്ട്‌. അത്‌ സംഭവിച്ചാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ടീമുകള്‍ക്ക്‌ ലോകകപ്പ്‌ കളിക്കാനുള്ള അവസരമൊരുങ്ങുമെന്നാണ്‌ കഫു പ്രതീക്ഷ പ്രകടിപ്പിച്ചത്‌. ഇപ്പോള്‍ ലോകകപ്പ്‌ കളിക്കുന്നത്‌ 48 ടീമുകാണ്‌. 64 ടീമുകളുടെ കാര്യത്തില്‍ ഫിഫ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button