കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടി: പ്രതികളുടെ പ്രൊസിക്യൂഷന് അനുമതിക്ക് സ്റ്റേ

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാരിന് നിർദേശം നൽകിക്കൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവും ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. പ്രതികൾ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് നടപടി.
പ്രതികളുടെ അപ്പീല്‍ കോടതി ഫയലിൽ സ്വീകരിച്ചു. കോടതിയലക്ഷ്യ കേസിലെ അപ്പീലില്‍ ഡിവിഷന് ബെഞ്ച് വിശദമായ വാദം പിന്നീട് കേള്‍ക്കും. സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്നവും ഡിവിഷൻ ബഞ്ച് പരിശോധിക്കും ഹൈക്കോടതി നിര്‍ബന്ധപ്രകാരമാണ് പ്രൊസിക്യൂഷന് അനുമതിയെന്ന് പ്രതികള്‍ വാദിച്ചു.
ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ, കോർപ്പറേഷൻ മുൻ എം ഡി കെ എ രതീഷ് എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷൻ അനുമതി വൈകിയതിന് സർക്കാരിനെ സിംഗിൾ ബഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അഡിഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു.




