കേന്ദ്ര സര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 8.23 ലക്ഷം തസ്തികകൾ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് വിവരാവകാശ മറുപടി. ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മയും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള കടുത്ത മത്സരവും വലിയ ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയില്‍ ശ്രദ്ധേയമായ വൈരുദ്ധ്യം വെളിപ്പെടുന്നത്. പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. റെയില്‍വേ, പ്രതിരോധം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വലിയ വിഭാഗങ്ങള്‍ മുതല്‍ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും വരെ നീളുന്നതാണ് ഈ തൊഴില്‍ മേഖല.
ആകെ അനുവദിക്കപ്പെട്ട 39,23,212 തസ്തികകളില്‍, 2024 മാര്‍ച്ച് 1-ലെ കണക്കുപ്രകാരം 30,99,556 ജീവനക്കാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. അതില്‍ 8,23,656 തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആകെ സിവില്‍ ജീവനക്കാരുടെ തസ്തികകളില്‍ ഏകദേശം 21 ശതമാനത്തോളം വരുമിത്. ലളിതമായി പറഞ്ഞാല്‍, സര്‍ക്കാര്‍ തന്നെ അനുവദിച്ച ഓരോ അഞ്ച് തസ്തികകളിലും ഒരെണ്ണത്തിലധികം തസ്തികകളില്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണുള്ളതെന്ന് നീമുച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്ര ശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.




