പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് എരുത്തേമ്പതി വണ്ണാമട സ്വദേശികളായ ഉണ്ണിക്കൃഷ്‌ണന്റെയും ചിത്രയുടെയും മകൾ അശ്വിനിയാണ് (13) മരിച്ചത്. ചിറ്റൂര്‍ ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്.
പനി ബാധിച്ചതിനെ തുടർന്ന് വീട്ടുകാർ ആദ്യം കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കൂടുതലായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മരണം.
രണ്ടരമാസത്തിനിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. 10 ദിവസത്തിനിടെ 139 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജൂലൈയിൽ ആകെ 295 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എന്നാൽ, ഈമാസം ആദ്യവാരം പിന്നിട്ടപ്പോഴേക്കും ജൂലൈയെ അപേക്ഷിച്ച് രോഗികൾ കൂടിയിട്ടുണ്ട്.




