നിങ്ങളുടെ പെൺമക്കളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?’പോലീസ് അതിക്രമത്തിനെതിരേ അഖിലേഷ് യാദവ്

ന്യൂഡൽഹി: പാർലമെന്റ്റിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവജനങ്ങളേയും പോലീസ് തല്ലിച്ചതച്ച സംഭവത്തിൽ പ്രധാനമന്ത്രി പ്രസ്താവന ഇറക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർഥികൾ പറയുന്നത് കേട്ടില്ലെങ്കിൽ അവർ ഇനിയും തെരുവിലിറങ്ങുമെന്ന് അദ്ദേഹം പ്രതികരിച്ചു.
വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചു. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണം. പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു, കുട്ടികൾക്ക് നേരെ ലാത്തി പ്രയോഗിച്ചു. അവർ ചോരയൊലിപ്പിച്ചുകൊണ്ടാണ് തെരുവിൽ നടന്നത്. അവരുടെ കാലുകൾ പൊട്ടിയിരുന്നു. ഇങ്ങനെയാണ് വിദ്യാർഥികളെ പരിഗണിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടെ മക്കളായിരുന്നെങ്കിൽ ആ പെൺകുട്ടികളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ എന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചവരിൽ അഖിലേഷ് യാദവുമുണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രധാനമന്ത്രി യാതൊന്നും സംസാരിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലെത്താൻ നിർബന്ധിതരായത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പാർലമെന്റിന് പുറത്ത് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുമെങ്കിൽ പാർലമെന്റിനുള്ളിൽ എന്തുകൊണ്ടാണ് സംസാരിക്കാൻ കഴിയാത്തത് എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഇന്നലെ ലോക കല്യമൺമാർഗിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ് നീക്കിയവരിൽ അഖിലേഷ് യാദവുമുണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി തന്നെയാണ് പ്രതിപക്ഷവും മുന്നോട്ടുവെക്കുന്ന ആവശ്യം.



