Uncategorized

‘ഹീനമായ പ്രതികരണം, മത്സ്യത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; വി മുരളീധരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ അത്യന്തം ഹീനമായ പ്രതികരണമാണ് നടത്തിയതെന്ന് വി മുരളീധരന്‍ എംഎല്‍എ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമര്‍ശാണ് മുഖ്യമന്ത്രി നടത്തിയതെന്നും വി മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ എണ്ണം തികയുന്നതുവരെ നോക്കി നില്‍ക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്‍ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഷിജിനെ കാണാതായ ആദ്യ മണിക്കൂറില്‍ തിരച്ചില്‍ നടത്തിയില്ല. ഷിജിന്റെ കുടുംബവും അക്കാര്യം പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോ ഫിഷറീസ് മന്ത്രിയോ ഒരു വീട്ടിലും എത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വന്ദേമാതരം വിവാദത്തിലും വി മുരളീധരന്‍ പ്രതികരിച്ചു. സര്‍ക്കാരിന് നയപരമായ വ്യക്തതയില്ലെന്നാണ് വി മുരളീധരന്‍ പറയുന്നത്. സര്‍ക്കാരിന് ഒരുഭാഗത്ത് വന്ദേമാതരം വേണമെന്നും സമ്മര്‍ദ്ദത്തിന് വഴങ്ങി മറുഭാഗം വേണ്ടെന്ന് വെക്കുകയാണന്നും മുരളീധരന്‍ പറഞ്ഞു. ഭരണം നടത്താന്‍ അറിയാത്ത ആളുകളാണ് ഭരണത്തില്‍ ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

മുതലപ്പൊഴിയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സംഭവസ്ഥത്ത് സ്കൂബ സംഘം എത്തുന്നത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button