നീരൊഴുക്ക് ശക്തം, നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും 20 സെൻ്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലെ പരമാവധി ജലനിരപ്പായ 84.750 മീറ്ററിൽ തന്നെ ജലനിരപ്പ് തുടരുന്നതിനാലാണ് വൈകുന്നേരത്തോടെ വീണ്ടും ഷട്ടറുകൾ ഉയർത്തിയത്. ഇന്ന് പുലർച്ചെ 20 സെൻറീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിരുന്നു. ഇതിനുശേഷം രാവിലെ 11 മണിയോടെ നാല് ഷട്ടറുകളും 20 സെൻ്റീമീറ്റർ വീതം ഉയർത്തി 40 സെൻ്റീമീറ്റർ ആക്കിയിരുന്നു. നെയ്യാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ള നീരൊഴുക്ക് ശക്തമാണ്. നെയ്യാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം ഉണ്ടായി. കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിൽ വൈകിട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കുതല കൺട്രോൾ റൂമുകൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.




