കേരളയിലും കണ്ണൂർ സർവകലാശാലയിലും വിസിമാരുടെ അസാധാരണ നീക്കം; നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ഇടത് സംഘടനകള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിന്റെ അസാധാരണ ഇടപെടല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാണ് നീക്കം. സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയാണ് വൈസ് ചാന്‍സിലര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ചട്ട പ്രകാരം സിന്‍ഡിക്കേറ്റാണ് പഠനബോര്‍ഡുകളിലേക്ക് നിയമനം നടത്തേണ്ടത്. സിന്റിക്കേറ്റ് യോഗം ചേര്‍ന്ന് വിജ്ഞാപനം പുറത്തിറക്കി അഭിമുഖം നടത്തിയാണ് നിയമനം നടത്താറുള്ളത്. ഇത് മറികടന്നാണ് വിസി സ്വന്തം നിലയ്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ള അധ്യപകര്‍ക്ക് അപേക്ഷിക്കാമെന്നാണ് രജിസ്ട്രാര്‍ വഴി പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിലുള്ളത്. വിവിധ വിഭാഗങ്ങളില്‍ നിന്നായി 37ഓളം ഡിപ്പാര്‍ട്‌മെന്റുകളിലെ യുജി പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്കാണ് വിജ്ഞാപനം. ജൂലൈ 3ാം തീയതിക്കകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളടക്കം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.അതേസമയം വിസിയുടെ നടപടിയില്‍ വലിയ പ്രതിഷേധമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 60 ദിവസത്തിനകം സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിട്ട് മൂന്ന് മാസം പിന്നിടുകയാണ്. സിന്‍ഡിക്കേറ്റ് പുനസംഘടിപ്പിച്ചതിന് ശേഷമേ യോഗം വിളിക്കൂ എന്നാണ് വൈസ് ചാന്‍സിനറുടെ നിലപാട്. വൈസ് ചാന്‍സിലര്‍ നിയമങ്ങള്‍ കാറ്റില്‍ പുറത്തുന്നു എന്നാണ് ഉയരുന്ന ആരോപണം.
അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലും സമാന പരാതി ഉയരുകയാണ്. മാളവ്യ മിഷന്‍ ടീച്ചേഴ്‌സ് ട്രയിനിങ് സെന്ററില്‍ അര്‍എസ്എസ് അനുകൂലിയെ ഡയറക്ടറായി നിയമിച്ചെന്നാണ് പരാതി. ഡോ എ പ്രവീണിനെ നിയമിച്ച വിസിയുടെ നടപടി യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയുണ്ട്. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു എ പ്രവീണ്‍. ഗവര്‍ണര്‍ വിളിച്ച യോഗത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു.നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. സര്‍വകലാശാല പഠനവകുപ്പിലെ ഏറ്റവും മുതിര്‍ന്ന പ്രൊഫസറായിരിക്കണം MMTTC ഡയറക്ടര്‍ എന്നാണ് യുജിസി ചട്ടം. എന്നാല്‍ ഡോ പ്രവീണ്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നന്ന് ഒരു വര്‍ഷം ഡെപ്യൂട്ടേഷനില്‍ മാത്രം വന്ന അദ്ധ്യാപകനാണ്. ആര്‍എസ്എസ് അനുകൂലി എന്നതിനപ്പുറം യാതൊരു യോഗ്യതയും ഇയാള്‍ക്കില്ലെന്നാണ് എസ്എഫ്‌ഐ അടക്കം ഉയര്‍ത്തുന്ന വിമര്‍ശനം. അദ്ധ്യാപകര്‍ക്ക് സിലബസുകളെക്കുറിച്ചും പാഠ്യപദ്ധതികളെക്കുറിച്ചും ക്ലാസുകള്‍ നല്‍കുന്ന സെന്ററിലെ ഡയറക്ടര്‍ നിയമനം എന്‍ഇപിയുടെ അടക്കം പശ്ചാത്തലത്തില്‍ സര്‍വകലാശാല കാവിവല്‍ക്കരണത്തിനുള്ള വ്യക്തമായ നീക്കമാണെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.




