Uncategorized

തൃശൂരിലെ കൊലപാതകം; ഉണ്ണിമായയെ കൊന്നത് സംശയം മൂലം, മൃതദേഹം ആദ്യം കണ്ടത് ശിവപ്രസാദിന്റെ അമ്മ

തൃശൂര്‍: ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉണ്ണിമായയെ ഭര്‍ത്താവ് കുന്നത്ത് വളപ്പില്‍ ശിവപ്രസാദ് കൊലപ്പെടുത്തിയത് സംശയം മൂലമാണ് എന്നാണ് വിവരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് മാര്‍ക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ്. പൂങ്കുന്നത്തെ എയര്‍കണ്ടീഷന്‍ സര്‍വീസ് സെന്ററില്‍ ജീവനക്കാരിയായിരുന്നു ഉണ്ണിമായ. കുറച്ചുനാളായി ശിവപ്രസാദും ഉണ്ണിമായയും തമ്മില്‍ വഴക്കുണ്ടാവുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ രാവിലെ ഉണ്ണിമായ ജോലിക്ക് പോകാന്‍ തയ്യാറെടുക്കവെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.
ഇന്നലെയാണ് ഉണ്ണിമായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ വീടിന് മുകളിലെ മുറിയില്‍ ശിവപ്രസാദിന്റെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. ഉണ്ണിമായയെ കൊന്നുവെന്ന് ശിവപ്രസാദ് താഴെയെത്തി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കരച്ചില്‍ കേട്ട് സമീപത്തെ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ശിവപ്രസാദ് അവരെ തടയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഏക മകള്‍ മൂന്നര വയസുകാരി നൈറ ഉണ്ണിമായയുടെ വീട്ടിലാണ് ഏതാനും ദിവസങ്ങളായി താമസം.
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു ശിവപ്രസാദെന്നും വിഷുവിന് ഇരുവരും വീട്ടില്‍ വന്നപ്പോഴും ഇത്രയും ക്രൂരമായ ചിന്ത മനസിലുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ഉണ്ണിമായയുടെ അച്ഛന്‍ ജയന്‍ പറഞ്ഞു. ഏഴുവര്‍ഷം മുന്‍പാണ് ഉണ്ണിമായയും ശിവപ്രസാദും വിവാഹിതരായത്. ആറുമാസം മുന്‍പും ശിവപ്രസാദ് കഴുത്തുഞെരിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ ഉണ്ണിമായ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംശയരോഗിയായ ശിവപ്രസാദ് ഇടയ്ക്കിടെ ഉണ്ണിമായയുടെ ഫോണ്‍ പരിശോധിക്കുമായിരുന്നു. അടുത്തിടെ മൊബൈല്‍ വാങ്ങിവയ്ക്കുകയും ചെയ്തു. അതിനാല്‍ അമ്മയുടെ മൊബൈലായിരുന്നു ഉണ്ണിമായ ഉപയോഗിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button