സിദ്ധാർത്ഥന്റെ മരണം; സർവകലാശാല ക്യാമ്പസുകളിൽ അക്രമങ്ങൾ തടയണം; നിർദേശവുമായി ഗവർണർ

വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല ക്യാമ്പസുകളിലെ അക്രമം തടയാനുള്ള നീക്കവുമായി ഗവർണർ ഡോ രാജേന്ദ്ര അർലേക്കർ. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം.
സർവകലാശാലകളിലും അക്കാദമിക് ക്യാമ്പസുകളിലും അക്രമം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ഉദ്ദേശം. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം.
ക്യാമ്പസുകളിൽ അച്ചടക്കം കർശനമായി നടപ്പാക്കണമെന്നും ഹോസ്റ്റൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈസ് ചാൻസലർമാരുടെ (വിസിമാർ) യോഗത്തിൽ ആണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്.
ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കണമെന്നും ഗവർണർ വിസിമാർക്ക് നിർദേശം നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ ആഘോഷം. സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ടെന്ന് ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് വാർഷികം വിപുലമായി ആഘോഷിക്കണമെന്നും ഗവർണർ നിർദേശിച്ചു.




