വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയിൽ തർക്കം; എൽഡിഎഫ് കൗണ്‍സിലർമാർ ഇറങ്ങി പോയി

കോട്ടയം: വൈസ് ചെയര്‍പേഴസണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയില്‍ തര്‍ക്കം. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങി പോയി. വൈസ് ചെയര്‍പേഴ്സണ്‍ മായയ്ക്ക് യുഡിഎഫ് അംഗങ്ങള്‍ എല്ലാവരും വോട്ട് ചെയ്തില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങളില്‍ നിന്നും ഒരാള്‍ സന്ദേശം അയച്ചതായി 12-ാം വാര്‍ഡ് കൗണ്‍സിലര്‍ ടോണി പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്. ടോണിക്കെതിരെ എല്‍ഡിഎഫ് അംഗം ബെറ്റി ഷാജു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മായ നന്ദി പ്രസംഗം നടത്തുന്നതിന് മുന്‍പ് എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി പോയി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ ആറ് മുന്‍സിപ്പാലിറ്റികളും യുഡിഎഫ് കൈപ്പിടിയിലൊതുക്കിയിരുന്നു. ആറിടങ്ങളിലും അധ്യക്ഷ സ്ഥാനം പങ്കുവക്കാനും ടേമുകളാക്കി ഭരിക്കാനുമാണ് തീരുമാനമായിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷത്ത്. 1985ന് ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസ് എമ്മിന് പാലായിലെ ഭരണം നഷ്ടമാകുന്നത്.
നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷനാക്കാമെന്ന ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പുളിക്കക്കണ്ടം കുടുംബം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്




