കലൂരിൽ ഹോസ്റ്റലിലേക്ക് പോയ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതി അക്ബറും രണ്ട് യുവതികളും പിടിയിൽ

കലൂർ: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ 2 യുവതികൾ കൂടി പൊലീസിൻ്റെ കസ്റ്റഡിയിൽ. ഇതോടെ കേസിൽ അറസ്റ്റിൽ ആകാനുള്ളവരുടെ എണ്ണം 4 ആയി. പാലക്കാട് നിന്നാണ് മുഖ്യപ്രതി അക്ബറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വ പുലർച്ചെയായിരുന്നു നടുക്കുന്ന സംഭവം. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മുഖ്യപ്രതിയെ പിടികൂടാനായത്. അക്ബർ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെയാണ് സംഘം ചേർന്ന് ആക്രമണമുണ്ടായത്. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോൺ നിലത്തെറിഞ്ഞ് തകർത്തു. ഫോൺ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചു. നെഞ്ചിൽ ചവിട്ടി. പിന്നാലെ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കൾ ശ്രമിച്ചിരുന്നു.




