കണ്ണൂർ: കണ്ണൂര്‍ ജില്ലയെ കാന്‍സര്‍ വിമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ കാമ്പയിനുകള്‍ തുടങ്ങും. തുടക്കത്തിലെ രോഗനിര്‍ണയം നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കി കാന്‍സര്‍ രോഗ നിര്‍മാര്‍ജനമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വരുന്ന മൂന്നു മാസക്കാലം ബോധവത്കരണ പരിപാടികള്‍ നടത്തും. കാന്‍സര്‍ വിമുക്ത ജില്ല പദ്ധതി മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സംയുക്ത യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ മുഖ്യതിഥിയായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശൻ ബാലസുബ്രഹ്മണ്യന് ക്ലാസെടുത്തു.