മട്ടന്നൂർ: പഴശി സാഗർ ജലവൈദ്യുത പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി കമ്മീഷൻ ചെയ്യാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു. ഉടൻ പദ്ധതി പ്രദേശം സന്ദർശിച്ച് നിർമാണ പ്രവൃത്തി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.ശൈലജ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ പ്രവൃത്തി 33 ശതമാനം പൂർത്തിയായിട്ടുണ്ട്. 2018ലെ പ്രളയം മൂലം ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചതിനാലും കോവിഡ് മൂലവും നിർമാണ പ്രവൃത്തികൾക്ക് കാര്യമായ തടസം നേരിട്ടു. കൂടാതെ സ്ഥലത്ത് പാറ പൊട്ടിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം മൂലവും കാലതാമസം നേരിട്ടു. 2020 എപ്രിലിൽ പൂർത്തിയാക്കേണ്ട സിവിൽ ജോലികൾ താമസിച്ചതിനാൽ 2022 സെപ്റ്റംബർ വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2.5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്റേറുകളിൽ നിന്ന് ആകെ 7.5 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിത ശേഷി. 25.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാർഷിക ഉത്പാദന ശേഷി. പഴശി ജലസേചന പദ്ധതിയുടെ റിസർവോയറിലെ വെള്ളം ഉപയോഗപ്പെടുത്തി പഴശി ബാരേജിന് ചുവട്ടിൽ പവർഹൗസ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പഴശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതി.
54.65 കോടി രൂപയ്ക്ക് സിവിൽ ജോലികൾക്കും 57.85 കോടി രൂപയ്ക്ക് ഇലക്ട്രിക്കൽ ജോലികൾക്കും അരക്കോടി രൂപയ്ക്ക് പ്രസരണ ജോലികൾക്കും ഉൾപ്പടെ ആകെ 113.02 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നൽകിയത്. സിവിൽ ജോലികൾ 46.41 കോടി രൂപയുടെ അടങ്കൽ തുകയ്ക്ക് ആർ.എസ്.ഡവലപ്മെൻ്റ് കൺസ്ട്രക്ഷൻ കമ്പനിക്കും ഇലക്ട്രിക്കൽ ജോലികൾ 48.27 കോടി രൂപയ്ക്ക് കിർലോസ്കർ ബ്രദേഴ്സ് കമ്പനിക്കും കരാർ നൽകിയിട്ടുണ്ട്. 2023 ഫെബ്രുവരിയിലാണ് ഇലക്ട്രിക്കൽ വർക്കുകൾ പൂർത്തീകരിക്കേണ്ടത്.