Uncategorized

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ഹൈക്കോടതിക്ക് അതൃപ്തി; പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനം

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും ഹൈക്കോടതിക്ക് അതൃപ്തി. പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലാണ് വിമർശനം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡിഷണൽ സെക്രട്ടറി നാളെ ഹാജരാകണമെന്ന് കോടതി നിർദേശം. തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 21ഓളം കേസുകൾ എസ്പി ശശിധരന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

രണ്ട് കേസുകളിൽ കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ അത് പൂർണമാവുകയുള്ളൂ. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് പാലിച്ചില്ല. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ച സർക്കാർ സമയം തേടിയെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചില്ല.

കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button