280-ലധികം തവണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ‘ധാർതിപകട്’ നാഗർമൽ ബജോറിയ അന്തരിച്ചു

280-ലധികം തവണ ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച നാഗർമൽ ബജോറിയ അന്തരിച്ചു. 97 വയസായിരുന്നു. ‘ധാർതിപകട്’ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വ്യാഴാഴ്ച ബീഹാറിലെ പട്നയിൽ വെച്ചായിരുന്നു മരണം. 1960 മുതൽ തിരഞ്ഞെടുപ്പുകളിൽ സജീവമായ ബജോറിയ 1969-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വി.വി. ഗിരിക്കെതിരെ മത്സരിച്ചിരുന്നു.
റായ് ബറേലിയിൽ ഇന്ദിരാഗാന്ധി, അമേത്തിയിൽ രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി, പ്രണബ് മുഖർജി എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഇദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ബജോറിയ മത്സര രംഗത്തുണ്ടായിരുന്നു.
2005-ലെ തിരഞ്ഞെടുപ്പ് പ്രചാരണം സമയത്ത് അഴിമതിക്കെതിരെ കഴുതകളെ ഉൾപ്പെടുത്തിയുള്ള റാലി ശ്രദ്ധേയമായിരുന്നു. അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ കഴുതകളുടെ കഴുത്തിൽ തൂക്കിയിട്ടിരുന്നു പ്രചാരണം നടത്തിയത്.
1930-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിൽ ജനിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പ് കുടുംബത്തോടൊപ്പം ബീഹാറിലെ ഭഗൽപൂരിലേക്ക് കുടിയേറുകയായിരുന്നു. ബിസിനസുകാരനായ ബജോറിയ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.
ദരിദ്ര കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹങ്ങൾക്ക് സഹായങ്ങളും നൽകി വന്നിരുന്ന ഇദ്ദേഹം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ, സ്വന്തം ചെലവിൽ കുടിവെള്ളം എത്തിച്ചു നൽകിയിരുന്നു.




