സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിച്ച് പൊലീസ്; 72 മണിക്കൂറിനുള്ളിൽ സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിൽ എടുക്കുമെന്ന് ഉറപ്പ് നൽകി

ജന്തർമന്തറിൽ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധം ദില്ലി പൊലീസ് നൽകിയ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെതിരെ കേസെടുക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് തീരുമാനം. പ്രക്ഷോഭത്തിനെത്തിയ നിഷു ആസാദ് എന്ന പെൺകുട്ടിയുടെ അച്ഛനെ മർദിച്ചതിൽ 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടും എന്നാണ് പൊലീസിന്റെ ഉറപ്പ്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
സി ജെ പി ദേശീയ കോ–കണ്‍വീനര്‍ സൗരവ് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിൽ എത്തിയത്. നിമിഷങ്ങൾക്കകം കൂടുതൽ യുവാക്കളും നേതാക്കളും സമരത്തിലെത്തി. തുടർന്നാണ് കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്. ബി ജെ പി അനുകൂലിയായ സ്വതന്ത്ര ഭരദ്വാജ് എന്നയാള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാണ് സി ജെ പി ആവശ്യം. ദളിത് വിദ്യാർത്ഥിയുടെ പിതാവിനെ മർദ്ദിച്ചതിൽ കുറ്റസമ്മതവുമായി സ്വതന്ത്ര ഭരദ്വാജ രംഗത്തെത്തിയിരുന്നു. ബി ജെ പി നേതാവ് കപിൽ മിശ്ര നേരിട്ട് ഫോൺ വിളിച്ചാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറക്കിയതെന്ന് സ്വതന്ത്ര ഭരദ്വാജ കാഷ്വൽ ടാക്സ് എന്ന പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.



