കൈ പിടിക്കാൻ ശ്രമിച്ചു, പക്ഷേ അവൾ പോയി’; നോക്കിനിൽക്കെ മണ്ണിനടിയിലായ ഭാര്യയെ രക്ഷിക്കാനാകാതെ 68 -കാരൻ, ദുരന്തഭൂമിയായി നേപ്പാൾ

ടിബറ്റ് അതിർത്തിയോട് ചേർന്ന നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഭാര്യയെ കൺമുന്നിൽ നഷ്ടപ്പെട്ടതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് 68 -കാരനായ കേശവ് പ്രസാദ് ബരാൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രക്ഷപ്പെട്ട ബരാൽ താൻ കണ്ട കാഴ്ചയുടെ ഭീകരത വിവരിച്ചത്.തങ്ങൾക്ക് നേരെ വൻതോതിൽ ചെളിയും മണ്ണും ഇരച്ചെത്തുകയായിരുന്നുവെന്ന് ബരാൽ റോയിട്ടേഴ്സിനോട് പറഞ്ഞു. വീടിനുള്ളിലേക്ക് മണ്ണിന്‍റെ കുത്തൊഴുക്ക് എത്തിയപ്പോൾ ഭാര്യയുടെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിമിഷങ്ങൾക്കകം വൻതോതിലുള്ള ചെളിയിൽ അവൾ അപ്രത്യക്ഷയായി. “എന്‍റെ ഭാര്യ ഇപ്പോഴും മണ്ണിനടിയിലാണ്. അവൾ പോയി,” നിറ കണ്ണുകളോടെ ബരാൽ പറഞ്ഞു. നേപ്പാളിലെ റാസുവ ജില്ലയിൽ ഉണ്ടായ ദുരന്തത്തിൽ 160 -ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏതാണ്ട് 500 ഓളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് ദുരന്തബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.




