വടകര എംഡിഎംഎ പണമിടപാട് കേസ്; പ്രതികളായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘത്തിന്

വടകര എംഡിഎംഎ പണമിടപാട് കേസിൽ പ്രതികളായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ കാവ്യയുടെ അക്കൗണ്ട് ഒമ്പത് ലക്ഷം രൂപയുടെയും നീഷ്മയുടെ അക്കൗണ്ട് വഴി ആറ് ലക്ഷം രൂപയുടെയും ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. അതേസമയം കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പ്രതികളായ കാവ്യ, നീഷ്മ എന്നിവരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ കാവ്യയുടെ അക്കൗണ്ട് വഴി ഒമ്പത് ലക്ഷം രൂപയുടെയും നീഷ്മയുടെ അക്കൗണ്ട് വഴി ആറ് ലക്ഷം രൂപയുടെയും സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. കാവ്യ സ്വന്തം അക്കൗണ്ടിന് പുറമെ ബന്ധുക്കളുടെ അക്കൗണ്ടുകളും പണമിടപാടിനായി ഉപയോഗിച്ചിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്തിരുന്നത് കേസിലെ പ്രതിയായ കീർത്തനയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസാണ് ഈ മൂന്നു പേരുടെയും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ജിജിൻ നിലവിൽ റിമാൻഡിലാണ്. അതേസമയം, കേസിന്റെ മുഖ്യ സൂത്രധാരൻ വയനാട് സ്വദേശിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളാണ് പ്രതികളെയെല്ലാം ഏകോപിപ്പിച്ചിരുന്നത്. ഇയാളെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.




