അലാസ്കയിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം തകർന്നുവീണു; രണ്ട് പെെലറ്റുമാരുൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അലാസ്കയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നുവീണ് 8 പേർ മരിച്ചു. രണ്ട് പൈലറ്റുമാർ, യു എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോൺട്രാക്ട് തൊഴിലാളികൾ എന്നിവരാണ് മരിച്ചത്.
അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപമാണ് അപകടമുണ്ടായത്. റഡാർ സെന്ററിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ദരെ കൊണ്ടുവന്ന ‘സെസ്ന 441’ എന്ന ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂടൽമഞ്ഞിനെ തുടർന്ന് പെെലറ്റുമാർക്ക് റൺവേ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. തുടർന്ന് ആദ്യ ലാൻഡിങ്ങ് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പൂർണ്ണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ലാൻഡിംഗിന് ശ്രമിച്ചത്.
രണ്ടാമതും ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വച്ച് വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും തകർന്ന് വീഴുകയുമായിരുന്നു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംയുക്തമായി അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



