വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ അതിക്രമം; കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോഗസ്ഥനെ മർദിച്ച് യുവാവ്

വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മർദിച്ചത് കുടിക്കോട് പ്രദേശത്തുള്ള മൊബൈൽ ഷോപ്പ് ഉടമയാണെന്നാണ് പരാതി.
വൈകിട്ട് ഏഴോടെ കടയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ഇയാൾ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ പരാതി എഴുതുന്നതിനായി കൺസ്യൂമർ നമ്പറും ഫോൺ നമ്പറും ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ച ഇയാൾ ഓഫീസിലെത്തി ഉദ്യോഗസ്ഥനെ മർദിക്കുകയും ഓഫീസിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
നേരത്തെ,ഇയാളുടെ കടയിലെ വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ പരിശോധിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. സംഭവത്തിൽ കെഎസ്ഇബി അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്തതായാണ് വിവരം.


