ക്ലീൻ ചിറ്റ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ഹർജി; എസ് ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഡിജിപി എസ് ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. എസ് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നല്കിയ രണ്ടാം ക്ലീന്‍ചിറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ദിപിന് എടവനയാണ് ഹര്‍ജി നല്‍കിയത്.
ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എസ് ശ്രീജിത്തും സര്‍ക്കാരും ഓഗസ്റ്റ് 31ന് മറുപടി നല്‍കണം. ദുബായിലെ സ്വകാര്യ സ്പായില്‍ എസ് ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ട്, എസ് ശ്രീജിത്തിന്റെ വിദേശയാത്ര കള്ളപ്പണം വെളിപ്പാക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നു. എസ് ശ്രീജിത്തിന്റെ ലാസ്റ്റ് ബെഞ്ച് മ്യൂസിക് ബാന്‍ഡ് വഴി വലിയ സാമ്പത്തിക ഇടപാട് നടത്തി. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി അടുത്ത ബന്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
എസ് ശ്രീജിത്തിന്റെ വിദേശയാത്ര ഉള്‍പ്പെടെയുള്ളവ അന്വേഷിക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ദിപിന് എടവന നല്കിയ ഹര്‍ജി നിലവിലുണ്ട്. ഇതിൽ വിജിലന്‍സ് അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇക്കാര്യം ആഭ്യന്തര സെക്രട്ടറിയാണ് ഹൈക്കോടതിയെ അറിയിച്ചത്. ഡിജിപി എസ് ശ്രീജിത്ത് മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തി, യൂണിഫോം ധരിച്ച് യുഎഇയില്‍ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങി ഗുരുതര ആരോപണങ്ങളിലാണ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.




