അടച്ചിട്ട വീടുകളുടെ വാതിൽ ലോക്ക് തകർത്ത് കയറും, കോപ്പർ വയറിങ് സാമഗ്രികൾ കവരുന്ന സംഘം സജീവം, പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: അടച്ചിട്ട വീടുകളും പ്രവാസികളുടെ വസതികളും കേന്ദ്രീകരിച്ച് വർക്കലയിൽ കവർച്ചാ സംഘം സജീവമാകുന്നെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതി. പാളയംകുന്ന്, കോവൂർ, വണ്ടിപ്പുര തുടങ്ങിയ പ്രദേശങ്ങളിലാണ് വിചിത്രമായ രീതിയിലുള്ള മോഷണ പരമ്പരകൾ അരങ്ങേറുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ വാതിൽ തകർത്ത് സംഘം റും.
വീടുകളിലെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും തൊടാതെ, വയറിംഗ് സാമഗ്രികളും കോപ്പർ വയറുകളും ഫ്രിഡ്ജിന് പിന്നിലെ കോപ്പർ ഭാഗങ്ങളും മോട്ടറുകളും മാത്രം വലിച്ചൂരിയെടുത്ത് കടന്നുകളയുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ജൂലൈ 15-ന് പാരിപ്പള്ളിയിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ പ്രതി പിടിയിലായിരുന്നു. അതേ സംഘം തന്നെയാണ് വർക്കല മേഖലയിലും സജീവമായിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്.
അയിരൂർ സ്റ്റേഷൻ പരിധിയിൽ മോഷണം വ്യാപകമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സനൽ ആരോപിച്ചു. ശക്തമായ പരാതി നൽകിയിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും പൊലീസിന്റെ ഈ അനാസ്ഥ മോഷ്ടാക്കൾക്ക് കൂടുതൽ തഴച്ചുവളരാൻ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു




