സംസ്ഥാനങ്ങളുടെ വരുമാനം വലിയ തോതിൽ ഇടിഞ്ഞ സാഹചര്യമാണ് നിലവിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യന്‍കാളി ഹാളിൽ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം കേരളം ജിഎസ്ടി കൗണ്‍സിലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കണ്ടില്ലെന്നു നടിച്ചാണ് കേന്ദ്രം ജിഎസ്ടി കൗണ്‍സിലിൽ നിലപാടെടുക്കുന്നത്. അവിടെ കേന്ദ്രസർക്കാരിനാണ് ഭൂരിപക്ഷം.
അവരാഗ്രഹിക്കുന്ന തീരുമാനം അവർക്ക് എടുക്കാൻ കഴിയുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കുന്ന തരത്തിൽ കൗണ്‍സിൽ പുനഃസംഘടിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത് ഇതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നൽകുന്ന ധനസഹായത്താലാണ് കേരളം പിടിച്ചുനിൽക്കുന്നതെന്നത് ചിലർ നടത്തുന്ന കള്ളപ്രചാരണം മാത്രമാണ്. ജിഎസ്ടി നിയമം ആറാം വർഷത്തിലേക്കു കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ജിഎസ്ടി കൗണ്‍സിലിൽ സംസ്ഥാനങ്ങൾക്കു പരിമിതമായ സ്വാധീനം മാത്രമാണുള്ളത്.
നിത്യോപയോഗ സാധനങ്ങൾക്കുപകരം ആഡംബര ഉത്പന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്രം അതിനു ചെവികൊടുത്തില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് നികുതിഭാരം ചുമത്തിയതെന്നാണ് കേന്ദ്രമന്ത്രി ഉൾപ്പെടെ പറയുന്നത്. എന്നിട്ട് ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുകയാണു കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇന്ത്യയിലാകെ സംസ്ഥാന ശരാശരിയെടുത്താൽ റവന്യു വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. കേരളത്തിന്റെ റവന്യു വരുമാനത്തിൽ 36 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതംമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരുന്നു.