Uncategorized

ഷിനു ചൊവ്വയുടെയും ചിത്തരേഷ് നടേശന്റെയും എസ്‌ഐ നിയമനം; നിയമന രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ബോഡി ബില്‍ഡിങ് താരം ഷിനു ചൊവ്വയുടെയും ചിത്തരേഷ് നടേശന്റെയും എസ് ഐ നിയമനത്തിന്റെ രേഖകള്‍ സീല്‍ഡ് കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇരുവരുടെയും നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നിയമനരേഖ തിരുത്താന്‍ സാധ്യതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇരുവരുടെയും നിയമനം നിയമങ്ങളുടെ ലംഘനമെന്നാണ് ഹര്‍ജിക്കാരുടെ വാദം. സായുധ സേനയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് എസ്‌ഐമാരായി ഇരുവരെയും നിയമിച്ചത്. ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട ഇരുവരുടെയും നിയമനം പാര്‍ട്ടി ബന്ധം കണക്കിലെടുത്താണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതില്‍ ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം എന്നായിരുന്നു ആവശ്യം.

മിസ്റ്റര്‍ യൂണിവേഴ്സ് ആയിരുന്നു ചിത്തരേഷ് നടേശന്‍. ചിത്തരേഷ് നടേശന് പരന്ന പാദങ്ങള്‍ ആണെന്ന് കണ്ടെത്തി. ഇത് അയോഗ്യതയായി കണക്കാക്കുകയായിരുന്നു. ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ഷിപ്പിലെ മെഡല്‍ ജേതാവാണ് ഷിനു ചൊവ്വ. ഷിനു ചൊവ്വ ഓട്ടം, ലോംഗ് ജമ്പ്, ഹൈജമ്പ് എന്നിവയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്ന ഇളവ് നല്‍കിയായിരുന്നു നിയമനം.ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ക്ക് പരിഗണിക്കാറില്ലെന്നിരിക്കെ നിയമന ചട്ടങ്ങളില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയായിരുന്നു നിയമനം. ഇരുവരുടെയും നിയമനം വിവാദമായതോടെ എസ്ഐ പരിശീലനം നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു. പരാതികളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് നിര്‍ദേശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button