തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ മതിയായ സൗകര്യങ്ങളില്ല; മുഖ്യമന്ത്രിക്കും മന്ത്രി പിസി വിഷ്ണുനാഥിനും എതിരെ പ്രതിഷേധവുമായി അന്തേവാസികൾ

തിരുവല്ല എസ്എൻവി സ്കൂളിൽ മുഖ്യമന്ത്രിക്കും മന്ത്രി പിസി വിഷ്ണുനാഥിനും എതിരെ പ്രതിഷേധവുമായി ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ. ക്യാമ്പുകളിലെ മുഖ്യമന്ത്രിയുടെ സന്ദർശനം പ്രഹസനം എന്നാണ് അന്തേവാസികളുടെ ആക്ഷേപം. 400ലേറെ പേർ കഴിയുന്ന ക്യാമ്പ് സന്ദർശിക്കാതെ കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലുള്ള നൂറിൽ താഴെ ആളുകൾ മാത്രമുള്ള ക്യാമ്പിൽ കയറി മടങ്ങി എന്ന് ക്യാമ്പിലെ അന്തേവാസികൾ കുറ്റപ്പെടുത്തുന്നു
മഴക്കെടുതി രൂക്ഷമായിട്ടും സംസ്ഥാനത്തെ പല ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ അന്തേവാസികൾക്ക് വേണ്ടത്ര സൗകര്യം ഒരുക്കുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ച വരുത്തിയതായി ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസം ആറമുളയിലെയും ജനങ്ങൾ എംഎൽഎക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. അബിൻ വർക്കി പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് ഉയർന്ന പ്രധാന ആക്ഷേപം. പിന്നാലെയാണ് ഇപ്പോൾ തിരുവല്ലയിലെ ജനങ്ങളും രംഗത്ത് വന്നിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചതായി എംവി ഗോവിന്ദൻ മാസ്റ്ററും വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ലെന്നും സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
അപകടമേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും എംവി ഗോവിന്ധൻ മാസ്റ്റർ ആവശ്യപ്പെട്ടു. ദുരന്തമുഖത്തുള്ളവർക്ക് സഹായ ഹസ്തവുമായി സിപിഐഎം പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.




