നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പ്; കരാർ വിവാദ കമ്പനി ഓസ്കാർ ഇവന്‍റ്സിന് നല്‍കാന്‍ നീക്കം

ആലപ്പുഴ: ഇത്തവണത്തെ നെഹ്രു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കാന്‍ നീക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ആലോചന. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് കമ്പനി ഒരുക്കിയ വേദിയില്‍ നിന്നായിരുന്നു ഉമാ തോമസിന് വീണ് ഗുരുതരമായി പരിക്കേറ്റത്. ഇതേ പരിപാടിയില്‍ സിനിമാ താരത്തിന്റെ നൃത്തപരിപാടി സംഘടിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് നെഹ്രുട്രോഫി ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്‌കാര്‍ ഇവന്റ്‌സ് കടക്കുന്നത്.
പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്‌കാറിന് തന്നെ നല്‍കാന്‍ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നത്. ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടിയുടെ നടത്തിപ്പുകാര്‍ തന്നെയാണ് നെഹ്രു ട്രോഫിയിലേക്കും എത്തുന്നതെന്നത് പരസ്യമായതോടെ പ്രതിഷേധം വ്യാപകമാവുകയാണ്.ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള എല്ലാ ജോലികളും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കാനാണ് തീരുമാനം. വിവാദ കമ്പനിക്ക് തന്നെ കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി അറിയിപ്പില്ലാതെ നീട്ടി നല്‍കിയതായും ആരോപണമുണ്ട്. ഇതോടെ ജില്ലാ കളക്ടറും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണ മുനയിലായി. വിഷയത്തോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ജില്ലാ കളക്ടര്‍ ഷാജി വി നായര്‍ ഇതുവരെ തയ്യാറായിട്ടില്ല.




