Uncategorized

പൂർത്തിയായത് 8 മാസത്തെ ദൗത്യം; എക്സ്പെഡിഷൻ 74 ദൗത്യസംഘം തിരികെ ഭൂമിയിലെത്തി

അസ്താന: എട്ട് മാസത്തെ ദൗത്യത്തിന് ശേഷം എക്സ്പെഡീഷൻ 74 സംഘങ്ങളുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനിൽ ഇറങ്ങി. അമേരിക്കൻ സഞ്ചാരിയായ ക്രിസ് വില്ല്യംസ് റഷ്യൻ സഞ്ചാരികളായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിൽ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ട് വഴിയാണ് ലാൻഡിങ് നടന്നത്. എട്ടുമാസം ബഹിരാകാശത്ത് ചെലവഴിച്ച സംഘം മനുഷ്യശരീരം ബഹിരാകാശവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്ന എന്നും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി. ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി.

ഇന്ത്യൻ സമയം 3.55നാണ് കസാഖിസ്താനിലെ ജെസ്‌കാസ്ഗൻ നഗരത്തിനു തെക്കുകിഴക്കുള്ള കസാഖ് സ്റ്റെപ്പിയിൽ എക്സ്പെഡീഷൻ 74 ദൗത്യ സംഘവുമായി സോയൂസ് എംഎസ് 28 പേടകം ലാൻഡ് ചെയ്തത്. റിക്കവറിസംഘം ഉടൻ പേടകത്തിനടുത്തെത്തി യാത്രികരെ സുരക്ഷിതമായി പുറത്തിറക്കി. ശേഷം ഹെലികോപ്റ്ററിൽ കസാഖ് നഗരമായ കരഗണ്ടയിലേക്കു കൊണ്ടു പോയി. വരുംദിവസങ്ങളിൽ ഇവരെ ആവശ്യമായ വൈദ്യപരിശോധനകൾക്കു വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.

2025 നവംബർ 27നാണ് നാസയുടെ ബഹിരാകാശ സഞ്ചാരി ക്രിസ് വില്യംസ്, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികരായ സെർജി കുദ്-സ്വെർച്ച്കോവ്, സെർജി മികായേവ് എന്നിവർ ഉൾപ്പെടുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. 241 ദിവസത്തെ ദൗത്യത്തിനിടെ സംഘം ഭൂമിയെ 3,856 തവണ ചുറ്റുകയും 102 ദശലക്ഷം മൈലിലധികം സഞ്ചരിക്കുകയും ചെയ്തു. ഇതിനിടെ ആധുനിക വൈദ്യശാസ്ത്രത്തിനു മുതൽക്കൂട്ടാവുന്ന 40 പരീക്ഷണങ്ങളും സംഘം നടത്തി.

ബഹിരാകാശ നടത്തം ഉൾപ്പെടെ ഇവർ വിജയകരമായി പൂർത്തിയാക്കി. മൈക്രോഗ്രാവിറ്റിയും റേഡിയേഷനും ജനനേന്ദ്രിയ കോശങ്ങളിലും ജനിതകത്തിലും വരുത്തുന്ന സ്വാധീനം പഠിക്കുകയായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഗുരുത്വാകർഷണത്തിൽ മനുഷ്യന്റെ മസ്തിഷ്കം, കണ്ണുകളുടെ പ്രവർത്തനം, ബാലൻസ്, ദിശാബോധം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ വിആർ (VR) ഗോഗിളുകളും സ്പെഷ്യൽ ക്യാമറകളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും സംഘം നടത്തി.

ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ രക്തത്തിലെയും നാഡികളിലെയും സ്റ്റെം സെല്ലുകൾ വേഗത്തിൽ വിഭജിക്കപ്പെടുന്നുണ്ടോ എന്ന പഠനവും സംഘം നടത്തി. ക്യാൻസർ, പാർക്കിൻസൺസ്, എഎൽഎസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

ബഹിരാകാശത്ത് വെച്ച് ഡിഎൻഎ അധിഷ്ഠിത മരുന്നുകളും നാനോ-മെറ്റീരിയലുകളും നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളും സംഘം നടത്തി. ദീർഘകാല ബഹിരാകാശ വാസത്തിനിടയിൽ ഉണ്ടാകുന്ന അസ്ഥിക്ഷയവും സ്ട്രെസ് കാരണം പ്രതിരോധശേഷിയിലുണ്ടാകുന്ന മാറ്റങ്ങളും തടയാനുള്ള ഗവേഷണം എന്നിവയും സംഘം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button