കുറ്റിപ്പുറം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗികളുമായി പോയ ആംബുലൻസ് ടോൾ പ്ലാസയിൽ കുടുങ്ങി

മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ രോഗികളുമായി പോയ ആംബുലന്‍സ് ട്രാക്ക് ലഭിക്കാതെ ബ്ലോക്കില്‍ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ രോഗികളുമായി പോകുകയാണെന്നുള്ള കാര്യം ആംബുലൻസ് ഡ്രൈവർ ചൂണ്ടിക്കാട്ടിയെങ്കിലും ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ടവര്‍ വഴി തുറന്നു നല്‍കിയില്ലെന്നാണ് ആരോപണം. വിഷയം ഉന്നയിച്ച ആംബുലന്‍സ് ഡ്രൈവറോട് എന്‍എച്ച് അധികൃതർക്ക് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എമര്‍ജനി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിയുണ്ടെങ്കിലും ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞതും ഇന്റര്‍ലോക്ക് ചെയ്തതുമാണ്. ഗുരുതരമായി പരിക്കേറ്റ രോഗികളുമായി ഈ വഴി കടന്നുപോകുക പ്രയാസകരമാണ്. ഈ സാഹചര്യം ആംബുലന്‍സ് ഡ്രൈവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും നിഷേധാത്മക നിലപാടാണ് ടോള്‍ പ്ലാസ അധികൃതര്‍ സ്വീകരിച്ചത്. ഇത് വാക്കേറ്റത്തിലും ഉന്തും തള്ളിനും ഇടയാക്കി.
കുറ്റിപ്പുറത്ത് ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രോഗികളുമായി ഒന്നിനുപുറകേ മൂന്നോളം ആംബുലന്‍സുകളാണ് ടോൾ പ്ലാസയിൽ എത്തിയത്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രി ലക്ഷ്യമാക്കിയായിരുന്നു ആംബുലന്‍സുകള്‍ കുതിച്ചത്. എന്നാല്‍ വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ആദ്യ ആംബുലന്‍സ് കുടുങ്ങി. പിന്നാലെ ആംബുലന്‍സുകള്‍ വരുന്നുണ്ടെന്നും ലൈന്‍ രണ്ടോ, മൂന്നോ ഫ്രീയാക്കി നല്‍കണമെന്നും ആംബുലന്‍സ് ഡ്രൈവറായ ഷിഫാറത്ത് ആവശ്യപ്പെട്ടു. മിനിറ്റുകള്‍ ട്രാക്കില്‍ കിടന്ന ശേഷമാണ് ഷിഫാറത്തിന് കടന്നുപോകാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ കടന്നുവന്ന ആംബുലന്‍സും ട്രാക്ക് ലഭിക്കാതെ കുടുങ്ങി. മിനി ആംബുലന്‍സ് കഷ്ടിച്ചാണ് എമര്‍ജന്‍സി ട്രാക്കിലൂടെ കടന്നുപോയത്.
രോഗിയെ ആശുപത്രിയിലാക്കിയ ശേഷം വിഷയം വീണ്ടും ടോള്‍ പ്ലാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ആംബുലന്‍സ് ഡ്രൈവര്‍ ഷിഫാറത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. മറ്റ് ട്രാക്കുകള്‍ അങ്ങനെ തുറന്ന് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞത്. നാഷണല്‍ ഹൈവേ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായെന്നും ഷിഫാറത്ത് കൂട്ടിച്ചേര്‍ത്തു. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഒരുക്കിയിരിക്കുന്നത് വളരെ മോശം ട്രാക്കാണ്. കുന്നുംപുറത്ത് ഇന്റര്‍ലോക്ക് ചെയ്താല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെയാണ് അവിടുത്തെ ഇന്റര്‍ലോക്ക്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആ വഴി കടന്നുപോകുക ബുദ്ധിമുട്ടാണ്. മുന്‍പും ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. ആംബുലന്‍സ് അല്ലാത്ത വാഹനങ്ങളും പ്രശ്‌നം ഉയര്‍ത്തിയിട്ടുണ്ടെന്നും ഷിഫാറത്ത് വ്യക്തമാക്കി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശിയായ വൈഷ്ണവ് മരിച്ചിരുന്നു. ഇരുപത്തിയാറോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.




