Uncategorized

പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി’; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്‌സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷ് (35) ആണ് മരിച്ചത്. സംഭവം നടക്കുമ്പോൾ ബാറിലുണ്ടായിരുന്ന രതീഷിനെ കേസിൽ പ്രതി ചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. രതീഷിന്റെ മരണത്തോടെ കേസുമായി ബന്ധപ്പെട്ട മരണസംഖ്യ മൂന്നായി ഉയർന്നു.

​കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ വെമ്പായം ബാർ റെസിഡൻസിയിലായിരുന്നു ആക്രമണ സംഭവം നടന്നത്. മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതി പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അനീഷ് സമീപത്തെ പമ്പിൽനിന്ന് ക്യാനിൽ പെട്രോൾ വാങ്ങിയെത്തി അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നാലെ തീ പടർന്നായിരുന്നു അപകടം. ഇതിനിടെ പെട്രോൾ ദേഹത്തുവീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട സ്വദേശി നവാസും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

​മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നു. ഇവരുടെ മരണത്തെ തുടർന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് രതീഷിന് നേരെ കടുത്ത പീഡനവും ഭീഷണിയും ഉണ്ടായതായാണ് കുടുംബത്തിന്റെ പരാതി. ഇന്നലെ രാവിലെയാണ് രതീഷിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ​നിലവിൽ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ കൂടി വിവിധ ആശുപത്രികളിൽ തീവ്രപരിചരണത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button