മൂന്നാറിൽ വൻ മോഷണം; ഒരു ലക്ഷത്തിഎഴുപതിനായിരം രൂപയും പത്ത് പവൻ സ്വർണവും കവർന്നു

മുന്നാർ നയമക്കാട് എസ്റ്റേറ്റിൽ വൻ മോഷണം. ചികിത്സാ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവൻ സ്വർണവും കവർന്നു. മുന്നാർ നയമക്കാട് എസ്റ്റേറ്റിലെ എട്ട് മുറിയിൽ ലയത്തിൽ താമസിക്കുന്ന മാരിസാമി –കാളിയമ്മ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് പോയ കാളിയമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. ഒച്ചവെച്ച് സമീപത്തെ ആളുകളെയും കൂട്ടി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവൻ സ്വർണവും നഷ്ടമായതായി വ്യക്തമായത്.ചികിത്സാ ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരുന്ന പണമാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് വീട്ടുകാർ മുന്നാർ പൊലീസിൽ പരാതി നൽകി. മൂന്നാർ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




