Uncategorized

പത്തനംതിട്ട തണ്ണിത്തോട്ടിൽ കാട്ടാന കിണറ്റിൽ വീണു; പുറത്തെത്തിച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

പത്തനംതിട്ട തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ കരകയറ്റി. തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കാട്ടാന വീണത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കുട്ടിയാനയെ പുറത്തെത്തിച്ചത്.

ഏകദേശം രണ്ട് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ഇന്ന് പുലർച്ചെ പറമ്പിലെ കിണറ്റിൽ അകപ്പെട്ടതായി കണ്ടെത്തിയത്. ഇന്നലെ രാത്രി പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടത്തിൽപ്പെട്ട കുട്ടിയാനയാകാം അപകടത്തിൽപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കിണറ്റിൽ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഭവം കണ്ടത്. തുടർന്ന് ഇവർ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
ആന വീണ കിണറ്റിൽ വെള്ളമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും ഏറെ നേരമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. പുറത്തെത്തിയ ഉടൻ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി.അതേസമയം പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കാട്ടാന ശല്യം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവമെന്നത് ​ഗൗരവം ഇരട്ടിയാക്കുന്നുണ്ട്. തണ്ണിത്തോട്, അത്തംകുളം തുടങ്ങിയ പ്രദേശങ്ങളിൽ വന്യജീവി ആക്രമണങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ ജാഗ്രത സമിതികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ പ്രദേശത്ത് നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button