ബൈക്കിൽ എത്തിയത് രണ്ടംഗ സംഘം, ജിം ട്രെയിനർക്ക് നേരെ 12 ഓളം തവണ വെടിയുതിർത്തു; ദില്ലിയിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടും വെടിവെപ്പ്

ദില്ലി: ദില്ലിയിൽ ബൈക്കിൽ എത്തിയ അജ്ഞാത സംഘത്തിൻ്റെ ആക്രമണത്തിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. 28കാരനായ വിജയ് കുമാർ ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് മേഖലയിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
സൗത്ത് ദില്ലിയിലെ ഫത്തേപൂർ ബേരിയിലെ ആയ നഗറിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആണ് സംഭവം. ബൈക്കിൽ എത്തിയ സംഘം വിജയ്യ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിജയ്യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായി. അക്രമികൾ വിജയ്യ്ക്ക് നേരെ 12 ഓളം തവണ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഉടൻന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിൽ രക്ഷപ്പെട്ട അക്രമികളെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. അതേസമയം രണ്ട് മാസം മുമ്പും മേഖലയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. ഇപ്പോഴത്തെ സംഭവം പ്രദേശവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മേഖലയിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്



