Uncategorized

കുതിച്ച് ജിഎസ്എൽവി എഫ് 17, വിക്ഷേപണം വിജയം; നിർണായക ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 4ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.

ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണ് ജിഎസ്എൽവിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം രാത്രി 11:25നാണ് തുടക്കമായത്. ഇഒഎസ് 5 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ രാജ്യ സുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ്. ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. 2021 ആഗസ്റ്റ് 12ന് ഇതേ ഉപഗ്രത്തെ വിക്ഷേപിക്കാൻ നടന്ന ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരം നിർമ്മിച്ചതാണ് പുത്തൻ പേടകം.

2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്കയക്കാൻ ജിഎസ്എൽവിക്കാകില്ല, പകരം അതിനൽപ്പം താഴെ വച്ചാണ് റോക്കറ്റും ഉപഗ്രഹവും വേർപ്പെട്ടത്. ശേഷിക്കുന്ന ദൂരം ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് താണ്ടും. റോക്കറ്റും ഉപഗ്രഹവും വളരെ നേരത്തെ തന്നെ തയ്യാറായിരുന്നുവെങ്കിലും പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവയ്ക്കുകയായിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ദൗത്യം നടത്താൻ ശ്രമിച്ചെങ്കിലും അന്ന് കേന്ദ്ര അനുമതി കിട്ടിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button