SFI സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്; 27ാം പ്രതി ചികിത്സയിലായിരുന്ന വൈഷ്ണവി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനെതിരെ ഉണ്ടായ പൊലീസില്‍ ലാത്തിച്ചാര്‍ജിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവ് വി ശിവന്‍കുട്ടി. വിദ്യാർത്ഥികള്‍ക്കെതിരെ എടുത്തത് കള്ളക്കേസെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികളെ ബോധപൂര്‍വം പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകനെ വിദ്യാര്‍ത്ഥി നേതാവെന്ന പരിഗണന പോലും കൊടുക്കാതെ ലോക്കപ്പിലിട്ടെന്നും അദ്ദേഹം പറഞ്ഞു. താനും ജില്ലാസെക്രട്ടറി ജോയിയും ചെന്നതിന് ശേഷമാണ് ലോക്കപ്പിലുണ്ടായിരുന്ന എസ്എഫ്‌ഐ നേതാവിനെ പുറത്തിറക്കിയത്. ഇത് തെറ്റായ നടപടി ആണെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സമരത്തിൽ പങ്കെടുക്കാത്തവര്‍ക്കെതിരെയും കേസ് എടുത്തെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. കള്ളക്കേസ് സര്‍ക്കാര്‍ നിലപാടാണോ എന്ന് ചോദിച്ച അദ്ദേഹം മര്യാദയെങ്കില്‍ മര്യാദ എന്നും ഇല്ലങ്കില്‍ മറ്റ് വഴി തേടും എന്നും മുന്നറിയിപ്പ് നല്‍കി. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇതില്‍ 27ാം പ്രതിയായി ചേര്‍ത്തിരിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഇന്നലെ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. ഒന്നാം തീയതി നടന്ന സമരത്തില്‍ കണ്ണിന് താഴെ പരിക്കേറ്റ് വൈഷ്ണവി ചികിത്സയിലായിരുന്നു. ഇത് സര്‍ക്കാരിന്റെ പ്രതികാര നടപടി ആണെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.




