സാമ്പത്തിക പ്രതിസന്ധി, ജീവനക്കാർക്ക് ശമ്പളമില്ല; കൊച്ചി ഫുജൈറ വിമാനം വൈകും, പുറപ്പെടുക നാളെ പുലർച്ചെ, ഗുരുതര പ്രതിസന്ധിയിൽ സ്പൈസ് ജെറ്റ്

.
കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി ഗുരുതര പ്രതിസന്ധിയിൽ സ്പൈസ് ജെറ്റ്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാർക്ക് ശമ്പളം നൽകാത്തതിലും, വിമാനത്താവളങ്ങൾക്ക് നൽകേണ്ട തുക കുടിശ്ശികയായതിലും കടുത്ത വെല്ലുവിളി നേടുകയാണ് സ്പൈസ് ജെറ്റ്. കുടിശ്ശിക മൂലം കഴിഞ്ഞദിവസം വിമാനം ഇറങ്ങുന്നത് ദുബായ് വിമാനത്താവളം തടഞ്ഞിരുന്നു. ഒടുവിൽ പണമടച്ച ശേഷമാണ് വിമാനം ഇറങ്ങാൻ അനുവദിച്ചത്. അതിനിടെ പ്രതിസന്ധിയെത്തുടർന്ന് കൊച്ചി ഫുജൈറ വിമാന സർവ്വീസ് റദ്ദാക്കി. ദുബായ് കൊച്ചി വിമാനം അഞ്ചുമണിക്കൂർ വൈകിയാണ് പുറപ്പെടുക. ഇന്ന് രാത്രി 9.35ന് പുറപ്പെടേണ്ട കൊച്ചി ഫുജൈറ വിമാനം നാളെ പുലർച്ചെ ഒന്നരക്കേ പുറപ്പെടുകയൊള്ളുവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസവും രാത്രി 11:30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ച്ചയായി സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നത് യാത്രക്കാരെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം പ്രശ്‌നത്തില്‍ ഇതുവരെ സിയാലും ടെര്‍മിനല്‍ മാനേജറും ഇടപെട്ടിട്ടില്ലെന്നാണ് വിവരം. വിമാനം വൈകുന്നതില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്കും വിശദീകരണമില്ല. നാലുമാസമായി തങ്ങള്‍ക്കും ശമ്പളം ഇല്ലെന്നാണ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കിയ മറുപടി. മറ്റ് മാര്‍ഗങ്ങള്‍ നോക്കാനാണ് യാത്രക്കാരോട് ജീവനക്കാര്‍ പറയുന്നത്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനം പരിമിതമാണ്. വിമാനത്താവളത്തിൽ കമ്പനിക്ക് പ്രത്യേക ഓഫീസ് പോലും നിലവിലില്ല.




