ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി, അഞ്ച് പേർ പിടിയിൽ

ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ വെച്ച് കൂട്ടമാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പസാരിയ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ഓഗസ്റ്റ് 23 ന് ഉച്ചകഴിഞ്ഞ് കാണാതായിരുന്നു. തുടര്ന്ന് പെൺകുട്ടിയുടെ കുടുംബം ഹാജോ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ദാദര ഔട്ട്പോസ്റ്റിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചു. പിന്നാലെ, ഓഗസ്റ്റ് 24 ന് രാവിലെ 5:47-ഓടെ പെൺകുട്ടിയെ ഗുവാഹത്തിയിലെ പാൻബസാർ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ദാദര ഔട്ട്പോസ്റ്റ് ഇൻചാർജും കുടുംബാംഗങ്ങളും സ്ഥലത്തെത്തി പെൺകുട്ടിയെ സുരക്ഷിതമായി മാറ്റി.
ഗോപാൽപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ പറഞ്ഞുപറ്റിച്ച് സൗകുച്ചിയിലുള്ള ‘രംഗ്മൻ ഗ്രാന്റ് ഹോംസ്റ്റേ’യിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാത്രി മുഴുവൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പാൻബസാർ മേഖലയിൽ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പരമേശ്വർ നാഥിനെ കൂടാതെ ഹിർകജ്യോതി ദാസ്, വിശാൽ ബറുവ, ലക്ഷീധർ നാഥ്, റജിപ് അലി എന്നിവരും പങ്കാളികളാണെന്ന് കണ്ടെത്തി. ഇതിൽ വിശാൽ ബറുവയും ലക്ഷീധർ നാഥും പീഡനം നടന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ്. അഞ്ച് പേരെയും ദാദര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു



