ആന്ധ്രയിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; എംപിയുടെ മകനെതിരെ കേസ്, അറസ്റ്റ് ചെയ്യാതെ പൊലീസ്

അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ എംപി ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷിനെതിരെ കേസ്. എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഭാരതി മുഖി എന്ന ഇരുപത്തിയാറുകാരിയാണ് മരിച്ചത്. ഇൻഓർബിറ്റ് മാളിലെ ലൈഫ്സ്റ്റൈൽ വസ്ത്ര ശാലയിലെ ജോലിക്കാരിയായിരുന്നു യുവതി . അമിതവേഗതയിലും അശ്രദ്ധമായും കാർ ഓടിച്ചുവെന്നാണ് സജ്ഞുഷിനെതിരെയുള്ള കേസ്
ഇയാൾ തന്നെയാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജാമ്യം ലഭിക്കാവുന്നതും പരമാവധി ഏഴ് വർഷത്തിൽ താഴെ ശിക്ഷ വരെ ശിക്ഷ ലഭിക്കുകയൊള്ളൂവെന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. നോട്ടീസ് നൽകിയതായിട്ടാണ് പൊലീസ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 16 ഞായറാഴ്ച ആയിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭാരതിയെ അമിതവേഗതയിലെത്തിയ ആസ്റ്റൺ മാർട്ടിൻ എന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഭാരതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതോടെ അതേ കാറിൽ തന്നെ യുവതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സജ്ഞുഷിന്റെ അറസ്റ്റ് നീളുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.




