Uncategorized

കിഴക്കന്‍ യുപിയില്‍ മഴ കനക്കുന്നു: 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം, ദുരിതബാധിതർ 80,000ൽ അധികം പേർ

ലഖ്‌നൗ: കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം. 173 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ജില്ലാ ഭരണ സംവിധാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കിഴക്കന്‍ യുപിയില്‍ ഓഗസ്റ്റ് 23വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടയ്ക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് പ്രവചനം.

ഓഗസ്റ്റ് 20നും 21നും ഇടയില്‍ ശക്തമായ മഴയില്‍ മധ്യ – കിഴക്കന്‍ യുപി നഗരങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാനുളള സാധ്യതയുമുണ്ട്. ജാര്‍ഖണ്ഡിലും പശ്ചിമബംഗാളിലെ ഗംഗാസമതലത്തിലും രൂപപ്പെട്ട ന്യൂനമര്‍ദം ബിഹാറിലേക്ക് നീങ്ങിയതാണ് ശക്തമായ മഴയ്ക്ക് കാരണം. മീററ്റ്, ആഗ്ര, അലിഗഡ്, സഹാറന്‍പൂര്‍, ബറയ്‌ലി, മൊറാദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.ഇതുവരെ 173 ഗ്രാമങ്ങളിലാണ് പ്രളയമുണ്ടായത്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി, മുസാഫര്‍നഗര്‍, സീതാപൂര്‍, ഉന്നാവോ എന്നിവിടങ്ങളാണ് ബാധിക്കപ്പെട്ട പതിമൂന്ന് ജില്ലകള്‍. 13,058 ഹെക്ടര്‍ പ്രദേശം വെള്ളത്തിനിടയിലായി. ഇതോടെ 84, 362 പേര്‍ ദുരിതത്തിലായി. 4800ലധികം പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്’, സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ ഹൃഷികേശ് ഭാസ്‌കര്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദുരിതാശ്വാസ കമ്മീഷണര്‍ ഹൃഷികേശ് ഭാസ്‌കര്‍ യശോദ് അവലോകനം ചെയ്ത് വരികയാണ്. നദികളുടെ ജലനിരപ്പ് ഉയരുന്നത് അടക്കം നിരീക്ഷണത്തിലാണ്. 1589 ദുരിതാശ്വാസ ഔട്ട്പോസ്റ്റുകളാണ് വിവിധയിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവരെ 4845 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ പതിനാറ് സംഘങ്ങളെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി ഉദ്യോഗസ്ഥരെ 52 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 428 ബോട്ടുകള്‍, മോട്ടോര്‍ബോട്ടുകള്‍, 1101 മുങ്ങല്‍ വിദഗ്ധര്‍ എന്നിവരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button