സര്‍ക്കാര്‍ പാലിക്കുന്ന മൗനം വിധേയത്വമായി ഗവര്‍ണ്ണര്‍ കാണുന്നു’; വിമർശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: കാലടി സര്‍വകലാശാല വിസി സിസ തോമസിനെ സമരത്തിനിടെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു എന്ന ആരോപണത്തില്‍ ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന പൊലീസ് മേധാവിയെ ഗവര്‍ണര്‍ നേരിട്ട് വിളിച്ചുവരുത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടി എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും മറികടന്ന് ആണ് നടപടി എന്നും പിണറായി ചൂണ്ടിക്കാട്ടി.
ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ് ഇത്. സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം കയ്യാളാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് ഒരു നീതികരണവുമില്ലെന്നും ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ പാലിക്കുന്ന മൗനം വിധേയത്വമായി ഗവര്‍ണ്ണര്‍ കാണുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഫെഡറല്‍ അധികാരങ്ങളെയാണ് ഗവര്‍ണ്ണര്‍ വെല്ലുവിളിക്കുന്നെന്നും കുറ്റപ്പെടുത്തി. അമിതാധികാര പ്രവണതകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും പിണറായി വിജയന്റെ പരിഹാസമുണ്ടായി.



