ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

ഇറാന്റെ കടുത്ത വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്കിടെ അങ്കാറയിൽ വെച്ച് ഡൊണാൾഡ് ട്രംപിനെ ക്യാറ്ററിംഗ് ട്രക്കിൽ രഹസ്യമായി കടത്തിയ സംഭവം വലിയ വിവാദമായി. ഈ ഒളിച്ചോട്ടം ട്രംപിന്റെ ‘ശക്തനായ നേതാവ്’ എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും യുഎസ് രാഷ്ട്രീയത്തിൽ കൊടുങ്കാറ്റഴിച്ചുവിടുകയും ചെയ്തു.
വാഷിംഗ്ടൺ: ഇറാന്റെ കടുത്ത വധഭീഷണിയെത്തുടർന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാറ്റോ (NATO) ഉച്ചകോടിയ്ക്കിടെ അങ്കാറ വിമാനത്താവളത്തിൽ വെച്ച് ക്യാറ്ററിംഗ് ട്രക്കിൽ (Catering Truck) രഹസ്യമായി പുറത്തെത്തിച്ചെന്ന വെളിപ്പെടുത്തൽ ആഗോള രാഷ്ട്രീയത്തിലും അമേരിക്കയിലും വലിയ കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുകയാണ്. വാഷിംഗ്ടൺ പോസ്റ്റ് ആദ്യമായി പുറത്തുവിട്ട ഈ വാർത്ത, മിഡിൽ ഈസ്റ്റിൽ വിജയം കൈവരിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയാകുകയും അദ്ദേഹത്തിന്റെ ‘ശക്തനായ നേതാവ്’ എന്ന പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നാടകീയമായ ഒളിച്ചോട്ടം അങ്കാറയിൽ
തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങാനിരുന്ന ട്രംപിനായി സീക്രട്ട് സർവീസ് അതീവ രഹസ്യമായ സുരക്ഷാ പദ്ധതിയാണ് ഒരുക്കിയത്. 1990-കൾ മുതൽ യു.എസ്. പ്രസിഡന്റുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ ട്രംപ് കയറുന്നത് ക്യാമറകൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ശേഷമാണ് നാടകീയമായ നീക്കങ്ങൾ നടന്നത്.
വിമാനത്തിനുള്ളിൽ പ്രവേശിച്ച ട്രംപിനെ, ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന ക്യാറ്ററിംഗ് ട്രക്കിൽ കയറ്റി രഹസ്യമായി സമീപത്ത് നിർത്തിയിട്ടിരുന്ന ചെറിയ സി-32എ (C-32A) സൈനിക വിമാനത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഈ വിമാനത്തിലാണ് അദ്ദേഹത്തെ യുകെയിലേക്ക് കൊണ്ടുപോയത്. ട്രംപ് മാറിയ വിവരമറിയാതെ മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും ഔദ്യോഗിക വിമാനത്തിൽ തന്നെ യാത്ര തുടരുകയായിരുന്നു




