ഐഐടിയിൽ അസിസ്റ്റന്‍റ് പ്രൊഫസറായ 36കാരൻ, എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും; ക്യാമ്പസിൽ മരിച്ച നിലയിൽ

ദില്ലി: ഐ.ഐ.ടി ഖരഗ്‌പൂരിലെ അസിസ്റ്റന്‍റ് പ്രൊഫസറെ ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ഹൈദരാബാദ് സ്വദേശിയുമായ ദീപക് റെഡ്ഡി പുള്ളഗുരം (36) ആണ് മരിച്ചത്. ബുധനാഴ്ചയാരിരുന്നു സംഭവം. ക്യാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സെക്യൂരിറ്റി ജീവനക്കാരാണ് ദീപക് റെഡ്ഡിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഐ.ഐ.ടി ക്യാമ്പസിലെ ബി.സി റോയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
2022-ലാണ് അദ്ദേഹം ഐ.ഐ.ടി ഖരഗ്‌പൂരിൽ ജോയിൻ ചെയ്യുന്നത്. ജെ.എൻ.ടി.യു ഹൈദരാബാദിൽ നിന്ന് ബി.ടെകും എൽ.ഐ.ടി വരംഗലിൽ നിന്ന് എം.ടെകും പൂർത്തിയാക്കിയ അദ്ദേഹം ഐ.ഐ.ടി ഡൽഹിയിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. ഇതിനുമുമ്പ് എൻ.ഐ.ടി വരംഗലിലും യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആർലിംഗ്ടണിലും പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്ട്രർ ചെയ്തു.
നിലവിൽ പ്രൊഫസറുടെ മുറി സീൽ ചെയ്തിരിക്കുകയാണ്. കുടുംബപ്രശ്നങ്ങളോ ജോലിസംബന്ധമായ മറ്റ് സമ്മർദ്ദങ്ങളോ മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് കണ്ടെത്താൻ സെക്യൂരിറ്റി ജീവനക്കാർ, സഹപ്രവർത്തകർ, ക്വാർട്ടേഴ്സിലെ മറ്റ് താമസക്കാർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.




