Uncategorized

ഡോ.റാമിന്റെ അറസ്റ്റില്‍ സംഭവിച്ചതെന്തെന്ന് അന്വേഷിക്കും: ഉത്തര മേഖല ഐജിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റില്‍ സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്ന് ആഭ്യതന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരമേഖല ഐജിയോട് റിപ്പോര്‍ട്ട് തേടിയതായും മന്ത്രി അറിയിച്ചു. നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിതിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അറസ്റ്റ് നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ കുടകില്‍ നിന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. പിന്നാലെ കോടതി വളപ്പില്‍ നിന്ന് വീണ്ടും റാമിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നീക്കമുണ്ടായി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച സംഭവിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തതയായിരുന്നു. കേസില്‍ എന്തിനാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് കോടതിയില്‍ തെളിയിക്കാനും ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button