നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തേത്: വ്യാജ വാർത്തയ്ക്കെതിരെ പി ജയരാജൻ

തനിക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ പടച്ചുവിടുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ. ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഐഎം എത്തുന്നുവെന്നും പി ജയരാജനാണ് സംസ്ഥാനതല ചുമതല എന്നുമായിരുന്നു വാർത്ത. എന്നാൽ ഇത് തീർത്തും തെറ്റായ വാർത്തയാണെന്നും വാർത്തകളിൽ വന്നതുപോലുള്ള തീരുമാനം സിപിഐഎം എടുത്തിട്ടില്ലെന്നും പി ജയരാജൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തെതാണ് ഈ വാർത്തയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർത്ഥത്തിൽ മനസിലാക്കാനും പ്രതികരിക്കാനും സിപിഐഎം എക്കാലത്തും ശ്രമിക്കാറുണ്ട് എന്നും. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്ന് പാർട്ടിക്ക് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയശക്തികൾ ആസൂത്രിതമായി നടത്തുന്നത്. അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാർട്ടി പ്രവർത്തകനാണ് ഞാൻ.
അത്തരം ഇടപെടലാണ് ഈ നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവർ വ്യാപൃതരാകുന്നത്. വിശ്വാസികളാണ് ക്ഷേത്രത്തിൻറെ കാര്യം നോക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് നടത്തുന്നത്, പി ജയരാജൻ വ്യക്തമാക്കി.
സ്വന്തം സംഘടനാ താത്പര്യങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയിൽ രാമന്റെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആർഎസ്എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അത്തരം സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ കള്ളങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു വ്യാജവാർത്ത വന്നപ്പോൾ പലരും വിളിച്ച് അന്വേഷിക്കുകയുണ്ടായി. പല മാധ്യമങ്ങളിലും ഒരുപോലെ വാർത്തകൾ വന്നപ്പോൾ ചിലരൊക്കെ അത് വിശ്വസിക്കുന്ന നിലയും ഉണ്ടായി. അങ്ങനെയുള്ളവരുടെ ചില ശ്രദ്ധേയമായ പ്രതികരണങ്ങളും ലഭിക്കുകയുണ്ടായി. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്രമക്കേടുകളും അരാജക പ്രവണതകളും മോഷണവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങളാണ് വന്നത്. അവിടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ഇടപെടണം എന്ന് ആവശ്യം പോലും ചിലർ ഉന്നയിക്കുകയുണ്ടായി. ഈ വാർത്തകളിൽ വന്നതുപോലുള്ള ഒരു തീരുമാനം സിപിഐഎം എടുത്തിട്ടില്ല, പി ജയരാജൻ പോസ്റ്റിൽ വ്യക്തമാക്കി.




