ആദ്യം രാജി, പിന്നെ ചർച്ച; അഞ്ചാം ദിവസവും ഇരു സഭകളും സ്തംഭിക്കും

പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ അഞ്ചാം ദിവസവും ഇരു സഭകളും സ്തംഭിക്കും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആദ്യം രാജിവെക്കണമെന്നും അതിനുശേഷം ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താമെന്നും ആണ് പ്രതിപക്ഷ നിലപാട്. ഇന്നും സഭയ്ക്ക് പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും.
ഇന്നലെ പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് എത്തി പ്രതിഷേധം ശക്തമാക്കുമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. അതിനിടെ ചരിത്രത്തിൽ ആദ്യമായി അർദ്ധരാത്രിയിൽ സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതും വലിയ ചർച്ചയാകുന്നുണ്ട്. സി ജെ പി പ്രതിഷേധം മോദി സർക്കാരിന് അടിച്ചമർത്താൻ കഴിയുന്നതിനും അപ്പുറത്തേക്ക് ശക്തമായ സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി അർദ്ധരാത്രിയിൽ സമൂഹ മാധ്യമത്തിലൂടെ അഭിസംബോധന ചെയ്തത്. രാജ്യ വ്യാപകമായി ശക്തിപ്പെടുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പകച്ച പ്രധാനമന്ത്രി ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.വ്യാഴാഴ്ച രാത്രി വൈകി നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുമെന്നും അടുത്തയാഴ്ച തന്നെ പാർലമെന്റിൽ ബില്ല് പാസാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തിൽ ഒരു പരാമർശവുമില്ല.




